Sunday, 19 June 2011

അമറുന്ന ടെന്നിസ് പെണ്ണുങ്ങള്‍


TENNIS-FEDCUP-ISR-RUS-SHARAPOVA
എനിക്കു ടെന്നിസ് അറിയില്ല. എങ്കിലും കളി കണ്ടാല്‍ ഞാന്‍ ഇരുന്നുപോവും. ബോറിസ് ബെക്കറും ആന്ദ്രെ അഗാസിയും റോജര്‍ ഫെഡററും ഒക്കെ എന്റെ ഇഷ്ടതാരങ്ങളാണ്. ഇവരുടെയൊക്കെ കളി കണ്ടിരിക്കാന്‍ എനിക്കു കിറുക്കില്ല.ഇവരൊക്കെ വലിയ കളിക്കാരാണെന്നു പത്രത്തില്‍ വായിച്ചറിഞ്ഞതാണ്. സ്റ്റെഫി ഗ്രാഫ് മുതല്‍ ഇങ്ങോട്ട് ഒട്ടേറെ വനിതാ ടെന്നിസ് താരങ്ങളുടെ കളിയാണ് ഞാന്‍ ഇരുന്നു (ചിലപ്പോള്‍ കിടന്നും) കണ്ടിട്ടുള്ളത്. എന്നെപ്പോലെയൊരു മൂന്നാംകിട വായില്‍നോക്കിക്ക് ടെന്നിസില്‍ എന്തു കമ്പം എന്നു ചോദിച്ചാല്‍ കൃത്യമായും ഒരുത്തരമേയുള്ളൂ- കളിക്കാരികളിലാണു കമ്പം. സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ്, ഗബ്രിയേല സബാറ്റിനി, മേരി പിയേഴ്സ്, മര്‍ട്ടിന ഹിന്‍ജിസ് (മര്‍ട്ടിന നവരത്ലോവയെ കെമിസ്ട്രി ടീച്ചറെ എന്ന പോലെ ഞാനിപ്പോഴും ഭയക്കുന്നു), അന്ന കുര്‍ണികോവ, മരിയ ഷറപ്പോവ, സാനിയ മിര്‍സ, അന ഇവാനോവിച്ച്,സുന്ദരിമാരുടെ നിര അവസാനിക്കുന്നില്ല. കുട്ടിക്കുപ്പായമിട്ട് അവര്‍ കോര്‍ട്ടില്‍ ചാടിമറിയുന്നതിന് ഒരു സൌന്ദര്യമുണ്ട്. വളരെ ഗൌരവത്തോടെ ബോളിന്റെ പ്രായണവും റാക്കറ്റിന്റെ ചലനങ്ങളും സ്കോര്‍ബോര്‍ഡും മാത്രം ശ്രദ്ധിക്കുന്ന മാന്യന്‍മാര്‍ പൊറുക്കുക.
കുറെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ടെന്നിസ് കോര്‍ട്ടില്‍ ഈ പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തെപ്പറ്റി. വിംബിള്‍ഡണ്‍ വേദിയില്‍ ഇതിപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ചയായിരിക്കുന്നതിനാല്‍ എന്റെ സുന്ദരിമാരുടെ അമറലുകളെപ്പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നതെങ്ങനെ. ടെന്നിസ് കോര്‍ട്ടില്‍ അമറുന്നത് നിരോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തീരുമാനിക്കാന്‍ പോകുന്നു എന്നതാണ് ഒടുവിലത്തെ വിവരം. അതിനു മാന്യമായ ന്യായങ്ങളുണ്ട്. ഇത് മറുകോര്‍ട്ടിലെ കളിക്കാരിയുടെ ശ്രദ്ധ മാറ്റും. ഇതെപ്പറ്റി കെമിസ്ട്രി ടീച്ചര്‍ തന്നെ ശക്തമായ നിലപാടുമായി രംഗത്തു വന്നിട്ടുണ്ട്. മോണിക്ക സെലസ് കളിക്കുമ്പോള്‍ ഓരോ ഷോട്ടിലും പുറത്തുവിട്ടുകൊണ്ടിരുന്ന ശബ്ദം (ഗര്‍ജനമെന്നോ അമറലെന്നോ മുക്രയെന്നോ വിളിക്കാം) തന്നെ അലോസരപ്പെടുത്തിയിരുന്നു എന്നു പറഞ്ഞ ടീച്ചര്‍ ബോള്‍ കാണുന്നതിനു മുമ്പ് തന്നെ റാക്കറ്റ് ബോളിനു നല്‍കുന്ന ആഘാതത്തിന്റെ ശബ്ദത്തില്‍ നിന്നു ആ ഷോട്ട് എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാനുള്ള അവസരം ആ പെണ്ണിന്റെ അമറല്‍ നശിപ്പിച്ചു എന്നാരോപിക്കുന്നു. ആ ലക്ഷ്യം വച്ചു മനപൂര്‍വമാണ് ഈ ശബ്ദമുണ്ടാക്കുന്നത് എന്നും ടീച്ചര്‍ ആരോപിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ ശബ്ദമുണ്ടാക്കല്‍ തുടങ്ങിയത് മോണിക്ക സെലസ് തന്നെയാണെന്നു തോന്നുന്നു. അതിനു മുമ്പ് ശാന്തമായിരുന്നു ടെന്നിസ്. സ്റ്റെഫി ഗ്രാഫ് ശബ്ദമുണ്ടാക്കാതെയാണ് കളിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ശാരദയും ഷീലയുമൊക്കെ അഭിനയിച്ച സിനിമകള്‍ പോലെ സ്റ്റെഫിയുടെ ഗെയിമുകള്‍ ശാലീനമായിരുന്നു, സുന്ദരമായിരുന്നു. പുരുഷ കളിക്കാര്‍ തീര്‍ത്തും ശാന്തരായിരുന്നു. അഗാസിയാണ് ഒച്ചവച്ചു തുടങ്ങിയത്. പിന്നെ വന്നവര്‍ അതു തുടര്‍ന്നു. ടെന്നിസില്‍ പുതിയൊരു സ്കൂളിന്റെ തുടക്കമായിരുന്നു അതെന്നു പറയാം. അല്ലെങ്കില്‍ അമറുന്ന കളിക്കാരെല്ലാം ഒരേ ടെന്നിസ് സ്കൂളില്‍ നിന്നുള്ളവരായിരുന്നു. ഫ്ളോറിഡ ടെന്നിസ് അക്കാദമിയില്‍ നിന്നു വന്നവരാണ് ഈ ശബ്ദവിന്യാസത്തിനു തുടക്കമിട്ടതെന്ന ആരോപണത്തെ അക്കാദമി ഉടമ നിക്ക് നിഷേധിക്കുന്നില്ല. പക്ഷെ, താനോ തന്റെ ജീവനക്കാരോ താരങ്ങളോട് ഷോട്ടിനോടൊപ്പം അമറണമെന്നു പഠിപ്പിച്ചിട്ടില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കുന്നതാകാമെന്നും പറയുന്നു.
ഇപ്പോള്‍ ടെന്നിസിന്റെ ശബ്ദം എന്നാല്‍ ഈ ഗര്‍ജനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കുന്നു. അമറല്‍ മാത്രം കേട്ട് ഏതു കളിക്കാരിയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവരും ഉണ്ടത്രേ. മോണിക്ക സെലസിന്റെ ഗര്‍ജനങ്ങള്‍ സെക്സിയായിരുന്നെന്നു പറയുന്ന പലര്‍ക്കും പിന്നെ വല്ലാത്ത ഉത്തേജനം നലല്‍കിയത് ഷറപ്പോവയുടെ ഗര്‍ജനങ്ങളാണ്. ഈ പെണ്ണുങ്ങള്‍ ചുമ്മാ കുരവയിടുന്നതിനെ ഗര്‍ജനമെന്നു വിളിക്കുന്നത് ശരിയാണോ എന്നു തോന്നാം. ഇവര്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവു നോക്കിയാല്‍ അങ്ങനെ തന്നെ വിളിക്കണമെന്നതാണു സത്യം. ഏറ്റവും സെക്സിയായ ഷറപ്പോവയുടെ ഗര്‍ജനവും ഒരു സിംഹത്തിന്റെ ഗര്‍ജനവും തമ്മില്‍ വെറും 9 ഡസിബെല്‍ ദൂരമേയുള്ളൂ. സിംഹഗര്‍ജനം 110 ഡസിബെല്‍ ആണെങ്കില്‍ ഷറപ്പോവഗര്‍ജനം 101 ഡസിബെല്‍ ആണ്. തൊട്ടുപിന്നില്‍ സെലസ് തന്നെയാണ് – 93.2 ഡസിബെല്‍. സെറീന വില്യംസ് (88.9), ലിന്‍ഡ്സേ ഡാവെന്‍പോര്‍ട് (88), വീനസ് വില്യംസ് (85), വിക്ടോറിയ അസരെന്‍ക (83..5), എലേന ബോവിന (81), അന്ന കുര്‍ണികോവ (78.5), കിം ക്ളിജ്സ്റ്റേഴ്സ് (75), എലേന ഡെമെന്റിയേവ (73) എന്നിവര്‍ മോശമല്ലാത്ത ഗര്‍ജനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 85 ഡെസിബെല്ലിനു മുകളിലുള്ള ഏതു ശബ്ദവും ചെവിയുടെ പരിപ്പെടുക്കുമെന്നാണ് ചെവിയോളജി വിദഗ്ധര്‍ പറയുന്നത്.
ഈ ശബ്ദം എതിര്‍കോര്‍ട്ടിലെ കളിക്കാരിയെ മാത്രമാണോ അലോസരപ്പെടുത്തുന്നത് ? കളി കാണുന്നവര്‍ക്ക് എന്തു തോന്നുന്നു ? വളരെ അരോചകമാണെന്നു ചിലര്‍ പറയുമ്പോള്‍ ചിലര്‍ക്ക് അമറല്‍ ശബ്ദം സെക്സിയായി തോന്നുന്നു. എങ്കിലും മിക്കവാറും വോട്ടെടുപ്പുകളിലും 70 ശതമാനം ആളുകളും അമറല്‍ ശബ്ദം സെക്സിയല്ല എന്നും ഈ പെണ്ണുങ്ങള്‍ക്കു കോര്‍ട്ടിലുള്ള സെക്സ് അപ്പീല്‍ തുലയ്ക്കാനേ ഈ അമറലുകള്‍ ഉപകരിക്കൂ എന്നും പറയുന്നു. ഇത് അല്‍പം ഉറക്കെ പറഞ്ഞ ബിബിസി റേഡിയോ 5 കമന്റേറ്ററും പഴയ കളിക്കാരനുമായ മൈക്കല്‍ സ്റ്റിച്ചിന്റെ മേല്‍ കുതിരകയറുകയാണ് ഫെമിനിസ്റ്റുകള്‍. ടെന്നിസില്‍ പെണ്ണുങ്ങള്‍ കാഴ്ച വയ്ക്കുന്നത് അവരുടെ കളിയല്ല മറിച്ച് ലൈംഗികതയാണെന്നു പറഞ്ഞ സ്റ്റിച്ച് ഈ അമറലുകള്‍ ആ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്നു പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമറണോ വേണ്ടയോ എന്നതില്‍ നിന്ന് ടെന്നിസില്‍ പെണ്ണുങ്ങള്‍ വില്‍ക്കുന്നത് ടെന്നിസോ സെക്സോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
കളിയറിയാതെ ടെന്നിസ് കാണുന്ന എന്നെപ്പോലുള്ള ഞരമ്പുകളാണ് അതിനുത്തരം. എന്തു കൊണ്ടു സാനിയ മിര്‍സ ഇത്ര വലിയ താരമായി എന്നു ചോദിച്ചാല്‍ അത് അവരുടെ ശരീസസൌന്ദര്യം കൊണ്ട് എന്നു വേണമെങ്കില്‍ മറുപടി പറയാം. അല്ലെങ്കില്‍ സാനിയയുടെ റാങ്കിനു മുകളിലുള്ള എത്ര പേരെ നമുക്കറിയാം. സാനിയക്കുള്ള അത്ര ആരാധകര്‍ സൈന നേവാളിന് ഇല്ലാത്തത് എന്തു കൊണ്ട് ? കളി കാണുന്നവര്‍ക്ക് ടെന്നിസിനു പുറമേ സാനിയ ഒരു വിരുന്നാണ്. സാനിയ മാത്രമല്ല, കുര്‍ണികോവയും ഷറപ്പോവയും അനയും എല്ലാം അവരറിയാതെ തന്നെ വിളമ്പുന്നത് ഈ വന്യമായ സൌന്ദര്യപ്രകടനമായിരിക്കാം. അതിന് ഈ അമറലുകള്‍ ഒരു തടസ്സമാണ് എന്നു പറയുമ്പോള്‍ ടെന്നിസ് കളിക്കാരികള്‍ നിശ്ചയമായും കളിയെക്കാള്‍ ശ്രദ്ധിക്കേണ്ടത് മറ്റേതിലാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡോക്ടര്‍ ഓപ്പറേഷനു വരുമ്പോള്‍ ഒരു ടൈറ്റ് ടീഷര്‍ട്ട് ധരിക്കണം എന്നു ലേഡീ ഡോക്ടറോട് ഹാര്‍ട്ട് പേഷ്യന്റ് നിര്‍ദേശിക്കുന്നതുപോലെ അപകടകരമാണത്. അമറല്‍ നിരോധിക്കുമ്പോഴും അത് ടെന്നിസിലെ സെക്സ് അപ്പീല്‍ കൂട്ടാനോ അതോ എതിരാളിയുടെ ശ്രദ്ധ സൂക്ഷ്മമാക്കാനോ എന്ന ചോദ്യത്തിന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന് ഉത്തരം നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്.

No comments:

Post a Comment